Sunday 10 February 2013

റോഹിങ്ക്യാ മുസ്‌ലിംകള്‍:
പീഡനപര്‍വ്വങ്ങള്‍ക്കറുതിയില്ലേ

എം.എ. സലാം റഹ്‌മാനി കൂട്ടാലുങ്ങല്‍
`മ്യാന്മറിന്റെ മണ്ണ്‌ ചരിത്രത്തിന്റെ പുനരാവര്‍ത്തനംപോലെ ഒരിക്കല്‍കൂടി മുസ്‌ലിംകളുടെ ചോര വീണ്‌ ചെഞ്ചായമണിയുന്ന രംഗങ്ങള്‍ക്കാണ്‌ വര്‍ത്തമാന കാലം സാക്ഷിയാവുന്നത്‌. മ്യാന്മാറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ സൈന്യവും അഹിംസയുടെ താരാട്ടുപാട്ടുപാടി കടന്നുപോയ ശ്രീബുദ്ധന്റെ ത്രിശൂലമേന്തിയ പുതിയ മുഖമുള്ള അനുയായികളും സംയുക്തമായി നടത്തുന്ന അക്രമങ്ങളില്‍പെട്ട്‌ ഞെരിഞ്ഞമരുന്ന കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. പഴയ ബര്‍മ്മയെന്ന ഇന്നത്തെ മ്യാന്‍മറില്‍ അഥവാ ജനാധിപത്യ നായകത്വത്തിന്റെ ആഗോള പേന്റെന്റെടുത്തണിഞ്ഞ ഓങ്ങ്‌സാന്‍ സൂചിയെന്ന സമരനായിക പട്ടാളത്തടവില്‍നിന്നും പുറത്ത്‌ വന്ന്‌ സ്വതന്ത്രമായി വിഹരിക്കുന്ന നാട്ടിലാണ്‌ ഇത്‌ സംഭവിക്കുന്നതെന്ന്‌ പറയുമ്പോഴാണ്‌ അത്ഭുതം കൂറേണ്ടി വരുന്നത്‌.

മ്യാന്‍മര്‍ ബംഗ്ലാദേശുമായി പങ്കിടുന്ന അതിര്‍ത്തിക്ക്‌ സമീപമുള്ള അറാകാന്‍ പ്രദേശത്തു ജീവിക്കുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ എന്നും ഭരണകൂടഭീകരതയുടെയും ബുദ്ധതീവ്രവാദികളുടെയും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്‌. മുസ്‌ലിംകളായതുകൊണ്ട്‌ മാത്രമാണ്‌ ഇവര്‍ കാഠിന്യമേറിയ പീഢനകള്‍ക്കിരയാവേണ്ടിവരുന്നതെന്നൊരു വസ്‌തുതയാണ്‌. മ്യാന്‍മറിന്റെ മണ്ണില്‍നിന്നും എങ്ങനെയെങ്കിലും ഇവരെ ഇല്ലായ്‌മ ചെയ്‌ത മുസ്‌ലിംകളില്ലാത്ത ഒരു മ്യാന്‍മര്‍ എന്ന സ്വപ്‌നത്തിന്‌ വേണ്ടി പണിയെടുക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക്‌ ഏണിവെച്ചുകൊടുക്കുന്ന സമീപനമാണ്‌ നാടിന്റെ മക്കള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട സൈന്യവും പിന്തുടരുന്നത്‌.

ഒരു റോഹിങ്ക്യാ മുസ്‌ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലെ പ്രണയവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ മേയ്‌ മാസത്തില്‍ തുടങ്ങിയ സംഭവങ്ങളാണ്‌ ഇന്ന്‌ ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച്‌ നടത്തുന്ന അരുംകൊലയിലെത്തി നില്‍ക്കുന്നത്‌. എന്തെങ്കിലും കാരണം കണ്ടെത്തി മുസ്‌ലിംകള്‍ക്കെതിരെ കുതിരകയറാന്‍ തക്കംപാര്‍ത്തിരിക്കുന്ന ബുദ്ധതീവ്രവാദികള്‍ക്ക്‌ ആ പ്രണയമൊരു പിടിവള്ളിയായിരുന്നു. കേവല പ്രണയമെന്നതിന്റെയുപ്പറത്തേക്കതിനെ വലിച്ചുനീട്ടുകയും ലോകത്തൊന്നടങ്കം മുസ്‌ലിം വിഷയങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും മുസ്‌ലിംകളെ ഇരകളാക്കിമാറ്റി ഭരണകൂടത്തിന്റെ കൂടി ഗൂഢ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തോടെ ബുദ്ധഭിക്ഷുക്കള്‍ കലാപം നടത്തി ലക്ഷ്യം നിറവേറ്റുകയാണിവിടെ ചെയ്യുന്നത്‌.

ഈ കഴിഞ്ഞ ജൂണ്‍ ആദ്യത്തില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെടുകയും 70000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ പറയുന്നതെങ്കിലും യഥാര്‍ത്ഥം ഇതിനേക്കാള്‍ അപ്പുറത്താണ്‌. 1982-ല്‍ സൈനിക ഭരണകൂടം പൗരത്വനിയമം കൊണ്ടുവന്നതോടുകൂടിയാണ്‌ റോഹിങ്ക്യാ മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരമായിത്തുടങ്ങിയത്‌. മ്യാന്‍മറിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്നും കുടിയേറിപ്പാര്‍ത്തവര്‍ എന്ന ആരോപണം നേരിടുന്ന ഈ വിഭാഗം മുസ്‌ലിംകളെ എങ്ങനെയെങ്കിലും ഉച്ഛാടനം ചെയ്യാനുള്ള പല തീവ്രവാദഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇക്കാലം വരെ സൈനിക ഭരണകൂടവും മറ്റു ഔദ്യോഗിക സംവിധാനങ്ങളും മൗനസമ്മതം നല്‍കിയതാണ്‌ ചരിത്രം. ഇപ്പോള്‍ കലാപംകൊണ്ട്‌ പൊറുതിമുട്ടുന്ന പല പ്രദേശങ്ങളിലേക്കും കലാപം നിയന്ത്രണവിധേയമാക്കാന്‍ കടന്നുവന്ന സൈന്യംതന്നെ മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തില്‍ പങ്കുചേരുന്നുണ്ടെന്ന യു.എന്‍.ഒ.യുടെ വെളിപ്പെടുത്തല്‍ കാര്യങ്ങളുടെ സത്യാംശങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. റോഹിങ്ക്യാ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്മാരെന്നാണ്‌ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭാഷ്യം. മ്യാന്‍മറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും ഗ്രാമങ്ങളില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളെ സൈന്യവും പോലീസും ചേര്‍ന്ന്‌ അടിച്ചോടിക്കുകയുമാണെന്നുമുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലും സംഭവത്തിന്റെ ഗൗരവം നമുക്ക്‌ മുന്നില്‍ വെളിവാക്കിത്തരുന്നുണ്ട്‌. റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന്‌ യു.എന്‍. മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള ആവശ്യപ്പെട്ടത്‌ സ്വാഗതാര്‍ഹമാണ്‌. യു.എന്നിന്റെ അതിശക്തമായ ഇടപെടല്‍ ഇവിടെ അനിവാര്യമാണ്‌. ലോക സമാധാനത്തിനെന്ന വ്യാജേന എവിടെയും ഏത്‌ സമയത്തും കയറിച്ചെന്ന്‌ വാചകമടിക്കുന്ന അമേരിക്കന്‍ നേതൃത്വം പ്രശ്‌നത്തിലകപ്പെട്ടത്‌ മുസ്‌ലിംകളായതിന്റെ പേരില്‍ മാത്രമാണ്‌ റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന പീഢന പര്‍വ്വങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌. ലോകസമാധാന സ്‌നേഹിയുടെ വിക്തമുഖം ഒരിക്കല്‍കൂടി വെളിച്ചത്തിലായെന്ന്‌ മാത്രം. ഒപ്പം ഇത്രകാലം മ്യാന്‍മറിലെ പട്ടാളത്തിന്റെ നികൃഷ്‌ടതകള്‍ക്കെതിരെ പ്രതികരിച്ച ഓന്‍സാന്‍ സൂചി അവരുടെ നാട്ടില്‍പോലും ശ്രമിക്കാത്തത്‌ അവരുടെ ഉദ്ദേശശുദ്ധിയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പോന്നതാണ്‌. റോഹിങ്ക്യ മുസ്‌ലിംകള്‍ പിന്തുണ പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഏറെ വിമര്‍ശന വിധേയമായ അവര്‍ ഗോത്രന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന്‌ നിയമം കൊണ്ടുവരണമെന്ന്‌ പറഞ്ഞ്‌ പരോക്ഷമായി വിഷയത്തെ സമീപിച്ച്‌ തുടങ്ങിയിരുന്നു.

ആഗോള സമൂഹമൊന്നടങ്കം റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതികരിക്കേണ്ടത്‌ അനിവാര്യമാണ്‌. ആഗോള മുസ്‌ലിം സമൂഹം പുണ്യറമളാനിന്റെ ആത്മീയതലങ്ങളിലൂടെ സഞ്ചരിച്ച്‌ മാനസികവും ശരീരികവുമായ സംതൃപ്‌തി നേരിട്ട്‌ നരകതുല്യമായ ജീവിതം നയിക്കുമ്പോള്‍ അവരോട്‌ കൂറ്‌ പുലര്‍ത്തേണ്ട ബാധ്യത പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തിനുണ്ട്‌. തുര്‍ക്കിയിലെ ഈസ്‌ എനിബഡി ദേര്‍, ഹ്യൂമാനിറ്റേറിയന്‍ റിലീഫ്‌ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ക്ക്‌ സഹായമെത്തിച്ചത്‌ പ്രോത്സാഹജനകമാണ്‌.

റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന താലിബാന്റെ ഭീഷണി അര്‍ഹിച്ച ഗൗരവത്തോടെതന്നെ ഉള്‍കൊള്ളേണ്ടതുണ്ട്‌. പാകിസ്ഥാനില്‍ കഴിയുന്ന മ്യാന്‍മര്‍ സ്വദേശികളില്‍ ഓരോരുത്തരുടെയും ലക്ഷ്യംവെക്കും. മ്യാന്‍മറില്‍ ജീവന്‍ നഷ്‌ടമാവുന്നവരുടെ രക്തത്തിന്‌ പകരം ചോദിക്കും. തുടങ്ങിയ താലിബാന്റെ അവകാശവാദങ്ങളെ അവഗണിക്കുന്നത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ വശളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പുതിയതൊന്നുമല്ല. ഇന്നലെകളിലും മുസ്‌ലിംകളെ ഇല്ലായ്‌മ ചെയ്യാന്‍ ഒട്ടേറെ കിരാതപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന്‌ ആ രാഷ്‌ട്രത്തിന്റെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്‌. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികാസത്തിനും ഏറെ സംഭാവനകള്‍ നല്‍കിയവരാണ്‌ മുസ്‌ലിംകളെന്ന്‌ കൂടിനാമറിഞ്ഞരിക്കേണ്ടതുണ്ട്‌. സെര്‍ബുചെകുത്താന്മാര്‍ ബോസ്‌നിയയിലെ മുസ്‌ലിംകളോട്‌ ചെയ്‌തതുപോലുള്ള നിന്ദ്യനടപടികള്‍ ഇന്നലെകളില്‍ ബര്‍മീസ്‌ മുസ്‌ലിംകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നറിയുമ്പോഴാണ്‌ കാലങ്ങളായി തുടരുന്ന മുസ്‌ലിം ഉന്മൂലന പ്രക്രിയയുടെ തുടര്‍ച്ചയാണ്‌ ഇന്ന്‌ റോഹിങ്ക്യ മുസ്‌ലിംകളോടും ചെയ്യുന്നതെന്ന്‌ നമുക്ക്‌ വിലയിരുനത്താനാവും.

ഇസ്‌ലാമും മ്യാന്‍മറും(പഴയ ബര്‍മ്മ) തമ്മില്‍ എത്രത്തോളം ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ബര്‍മ്മയുമായി ഇസ്‌ലാം ബന്ധപ്പെട്ട്‌ തുടങ്ങുന്നുണ്ട്‌. മറ്റു പലനാടുകളും ഇസ്‌ലാമിനെക്കുറിച്ചറിഞ്ഞത്‌ പോലെ ആദ്യകാലത്ത്‌ കടന്നുവെന്ന്‌ ഇവിടെ വ്യാപാരത്തിലേല്‍പ്പെട്ട അറബികള്‍ മുഖേനയാണ്‌ ഈ മണ്ണ്‌ ഇസ്‌ലാമിനെ പരിചയപ്പെട്ടു തുടങ്ങുന്നത്‌. വൈയക്തിക വിശുദ്ധികൊണ്ട്‌ സാമൂഹിക ജീവിതത്തില്‍ സുഗന്ധ സാന്നിധ്യങ്ങളായി പരന്നൊഴുകിയ അറബിവ്യാപാരികള്‍ വഴി ഇസ്‌ലാം വളരെ പെട്ടെന്ന്‌ സ്വാധീനം ചെലുത്തുകയുണ്ടായി. മ്യാന്‍മറിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും ഭുരിപക്ഷമായിമാറി. വിശിഷ്യാ ആ നാടിന്റെ പശ്ചിമഭാഗത്തെ അറകാന്‍ പ്രവിശ്യയുട നീളം മുസ്‌ലിംകളെകൊണ്ട്‌ നിറഞ്ഞു. ഇന്ന്‌ മ്യാന്മറില്‍ അതിക്രമത്തിനിരയാവുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ ഈ അറക്കന്‍ പ്രവിശ്യയിലാണ്‌ ജീവിക്കുന്നത്‌.

എ.ഡി. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഇസ്‌ലാമിക ചിഹ്നങ്ങളായ പള്ളികള്‍, മദ്‌റസകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവകൊണ്ട്‌ ബര്‍മ്മ അനുഗ്രഹീത നാടായി പരിണമിച്ചു. അക്കാലത്ത്‌ ഭരണം കയ്യാളുന്ന നാല്‍പത്തെട്ടോളം മുസ്‌ലിം രാജാക്കന്മാരുള്ള സ്റ്റേറ്റായി ബര്‍മ്മ മാറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ദശകങ്ങള്‍വരെ ബര്‍മ്മയില്‍ മുസ്‌ലിംകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മതകീയ അടയാളങ്ങളുയര്‍ത്തിപ്പിടിച്ച്‌ ജീവിതം നയിക്കാനും മറ്റും യാതൊരുവിധ പ്രതിസന്ധിയും നേരിടാത്ത കാലമായിരുന്നു അത്‌.

എന്നാല്‍ 1784-ലാണ്‌ ബര്‍മ്മയിലേക്ക്‌ നുഴഞ്ഞുകയറിയ ബുദ്ധഭിക്ഷുക്കളുടെ ആഗമനം മുതല്‍ക്കാണ്‌ മുസ്‌ലിംകളുടെ കഷ്‌ടകാലം ആരംഭിക്കുന്നത്‌. തങ്ങളുടെ സ്വാധീനവും കഴിവുമുപയോഗിച്ച്‌ അധികാരസ്ഥാനങ്ങള്‍ കൈയ്യടക്കുകയും ചെയ്‌തു. അധികാര ദണ്ഡുപയോഗിച്ച്‌ മുസ്‌ലിം ചിഹ്നങ്ങള്‍ക്കുനേരെ അതിശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പള്ളികളും മതസ്ഥാപനങ്ങളും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കേന്ദ്രമാക്കി അവര്‍ മാറ്റി.

1824-ലാണ്‌ ബര്‍മ്മ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനി പ്രദേശമായി മാറുന്നത്‌. കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ബ്രിട്ടീഷുകാര്‍ അധിനിവേശം ആരംഭിക്കുന്നതെന്നതുകൊണ്ട്‌തന്നെ അധിനിവേശ പ്രദേശങ്ങളിലെല്ലാം മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച്‌ അടിച്ചമര്‍ത്താനാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ശ്രമിച്ചതെന്നതൊരു ചരിത്രസത്യമാണ്‌. അതിന്‌ ബര്‍മ്മയുടെ മണ്ണിലും മാറ്റമുണ്ടായിരുന്നില്ല. നീണ്ടകാലത്തെ അടിമത്വത്തിന്റെ കൈപ്പുനീര്‌ കുടിച്ചശേഷം 1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ട ഭൂമിയില്‍ ഏറെ വിയര്‍പ്പും രക്തവുമൊഴുക്കിയ ബര്‍മിസ്‌ മുസ്‌ലിംകള്‍ക്ക്‌ സ്വതന്ത്രാനന്തര ബര്‍മ്മയില്‍ സ്വതന്ത്രവായു ശ്വസിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ബുദ്ധഭിക്ഷുക്കളുടെ കരങ്ങള്‍ക്കിടയില്‍പെട്ട്‌ ഞെരിഞ്ഞമരാനായിരുന്നു അവരുടെ വിധി. അവകാശധ്വംസനങ്ങളുടെ നിരതന്നെ മുസ്‌ലിംകള്‍ അഭിമുഖീകരിച്ചു. വിദേശികളെന്ന മുദ്രകുത്തി ആട്ടിപ്പായിക്കപ്പെട്ടു. 1962-ലാണ്‌ ബര്‍മ്മ പട്ടാളഭരണത്തിന്‌ കീഴില്‍ വരുന്നത്‌. പിന്നീട്‌ പട്ടാളത്തിന്റെ ഭരണകൂട ഭീകരതകള്‍ക്കിരയാവുന്ന ബര്‍മ്മിസ്‌ മുസ്‌ലിംകളുടെ രോദനങ്ങള്‍ക്കാണ്‌ ആ മണ്ണ്‌ സാക്ഷിയായത്‌. 1978-ല്‍ പട്ടാളം `നാഗാമണ്‍' എന്ന സ്വദേശി ശുദ്ധീകരണപ്രക്രിയയിലേക്ക്‌ നേതൃത്വം നല്‍കി മുസ്‌ലിംകളെ ഉച്ഛാടനം ചെയ്‌ത ബര്‍മ്മയുടെ മണ്ണ്‌ ശുദ്ധമാക്കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്‌. പതിനായിരത്തിലധികം മുസ്‌ലിംകളെ അന്ന്‌ പട്ടാളവും ബുദ്ധന്മാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ലക്ഷക്കണക്കിന്‌ മുസ്‌ലിംകളെ സമീപ രാഷ്‌ട്രമായ ബംഗ്ലാദേശിലേക്ക്‌ ആട്ടിപ്പായിച്ചു. മുസ്‌ലിം പണ്ഡിതന്മാരെ തെരഞ്ഞുപിടിച്ചാക്രമിച്ചു. പട്ടാളത്തിന്റെ നികൃഷ്‌ഠ സമീപനങ്ങളില്‍ മനംനൊന്ത്‌ നാടുംവീടും ഉപേക്ഷിച്ച്‌ പ്രാണരക്ഷാര്‍ത്ഥം പതിനായിരങ്ങള്‍ വിവിധ ദിക്കുകളിലേക്ക്‌ പലായനം ചെയ്‌തു. ഇന്നും തുടരുന്ന അക്രമങ്ങള്‍ സ്വദേശി ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായിത്തന്നെ വേണം വിലയിരുത്താന്‍. പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഭീകരമുഖം പഴയ ബര്‍മ്മയിലെ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ നൂറുദ്ദീന്‍ വ്യക്തമാക്കുന്നത്‌ കാണുക: ബര്‍മ്മിസ്‌ മുസ്‌ലിംകള്‍ ഒരു ആപല്‍സന്ധിയിലകപ്പെട്ടിട്ട്‌ ദശകങ്ങളേറെയായി. ലോക മുസ്‌ലിംകള്‍ ഞങ്ങളുടെ കഷ്‌ടപ്പാടുകള്‍ അറിഞ്ഞില്ലെന്ന്‌ നടിക്കുകയാണ്‌. ഇസ്‌ലാമിക ശരിഅത്തനുസരിച്ച്‌ ജീവിക്കുന്നത്‌ ബര്‍മ്മയില്‍ തടയപ്പെടുന്നു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇസ്‌ലാം ബര്‍മ്മയില്‍നിന്നും പിഴുതെറിയപ്പെടുമോയെന്ന ഭയത്തിലാണ്‌ ഞങ്ങള്‍. അതിന്‌ മുമ്പ്‌ ലോക മുസ്‌ലിംകളുടെ സഹായഹസ്‌തം ബര്‍മ്മയിലേക്ക്‌ നീളേണ്ടിയിരിക്കുന്നു. 1995 കാലങ്ങളിലെ അതിക്രമത്തെതുടര്‍ന്ന്‌ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും റോഹിങ്ക്യാ മുസ്‌ലിംകളുടെ വിഷയത്തില്‍ ശരിയായി തുടരുകയാണ്‌.

ചുരുക്കത്തില്‍ മ്യാന്‍മറിലെ മുസ്‌ലിംകള്‍ ഒരു ആപത്ത്‌ സന്ധിയിലൂടെയാണ്‌ കടന്നുപോവുന്നത്‌. വിശിഷ്യാ റോഹിങ്ക്യാ മുസ്‌ലിംകള്‍. ഐക്യരാഷ്‌ട്ര സഭയും ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളൊക്കെ അപലിപിക്കുന്ന രീതിയിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു. ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളടക്കമുള്ളവര്‍ക്ക്‌ സംരക്ഷണമേര്‍പ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ആഗോള സമൂഹത്തിന്റെ ആവശ്യത്തെ അവഗണിച്ച്‌ മുന്നോട്ട്‌ പോവുന്നത്‌ മ്യാന്‍മറിന്‌ ഭൂഷണമാവില്ല. വിവിധ വര്‍ഗസമൂഹങ്ങള്‍കൊണ്ട്‌ തിങ്ങിനിറഞ്ഞ മ്യാന്‍മാറില്‍ മുസ്‌ലിംകളുടെ ജീവിതം കൂടി സുഖകരമാവുമ്പോള്‍ മാത്രമേ ആ രാജ്യത്തിന്റെ അന്തസ്സ്‌ നിലനില്‍ക്കുകയുള്ളൂ.

No comments:

Post a Comment